Friday, 11 April 2008

വിഷുക്കണി


പ്രിയേ നീ വളയണിക്കൈകള്‍ മാറ്റുക
മിഴിപൊത്തലില്‍ നിന്നുണര്‍ന്നിടാം ഞാന്‍
കാണം എനിക്കായി നീ വിയര്‍ത്തൊരുക്കിയ
കണിക്കൊന്ന സ്വര്‍ണ്ണവും തേങ്ങാമുറിയും
കണ്ണടത്തുണ്ടും മാമ്പഴവും മണിക്കസവില്‍
ചിരിക്കാതെ ചിരിക്കുന്ന കണ്ണന്‍‌റെ നോട്ടവും...

ഇല്ല
ഇന്ന് ഞാന്‍ കാണില്ല
വെള്ളരിയില്‍ ഒരു കര്‍ഷകന്‍‌റെ
ആത്മഹത്യാക്കുറിപ്പ്.
അരിയില്‍ ഒരു വായ്ക്കരി
കണ്ണടയില്‍ അങ്ങേ റെയില്‍ ട്രാക്കില്‍
കണ്ണടച്ചു വിസര്‍ജ്ജിക്കും ചെളിജന്മം

ഇല്ല
ഇന്നു ഞാന്‍ കാണില്ല
മാങ്ങയില്‍
ചതിസൂചി കുത്തിയിറക്കിയ കള്ളമധുരം

ഇല്ല
ഇന്നു ഞാന്‍ കാണില്ല
കണ്ണന്‍‌റെ കണ്ണില്‍
രാധികാ നൊമ്പരം

നീ അല്ലേ പറഞ്ഞത്
ബാക്കിയുണ്ടല്ലോ ഇപ്പൊഴും മണ്ണില്‍
ശ്വാസവും ശ്വസിക്കുവാന്‍
കറുത്തുതുടങ്ങിയീങ്കിലും
ഒത്തിരി പ്രാണവായുവും എന്നൊക്കെ

ഇനി നീ കൈ മാറ്റിക്കോളൂ

ഉറപ്പ്..

ഇന്ന് ഞാന്‍ കണികാണം..
എല്ലാം..

കണ്ണുമാറ്റി കാതില്‍ പൊത്തൂ..
കേള്‍ക്കാതിരിക്കാം ഒരു തെരുവു ഗാനം

‘കാണുവതെങ്ങിനെ കണ്ണാ നിന്നുടെ
കമലക്കണ്ണും കാല്‍ത്തളയും...”