Friday, 15 February 2008

ഇവിടെല്ലാമിന്നും പഴയതുപോലെ

ഇവിടെല്ലാമിന്നും പഴയതുപോലെ
ഇടറിത്തളരും ദിനാന്ത്യപ്പുകച്ചില്‍
നരകഗന്ധം നടും നാല്‍ച്ചക്രയാത്രകള്‍
നിണമണികള്‍ നിറയുന്ന പുലര്‍കാലവാര്‍ത്തകള്‍
പ്രാണനെ കീശയിലിട്ട കുതിപ്പുകള്‍
പ്രാരാബ്ധഗീതം പുലമ്പും പകലുകള്‍
കൃഷ്ണനെവില്‍ക്കും കരിമഷിക്കോലങ്ങള്‍
തൃഷ്ണയൊളിക്കും മരണക്കിതപ്പുകള്‍
പലിശ തിരക്കും പണയച്ചിലങ്കകള്‍
പെരുവിരല്‍തുമ്പിലുരയുന്ന നെറ്റികള്‍

ഇവിടെല്ലാമിന്നും പഴയതുപോലെ
ഇനിപറയു അവിടെ സുഖംതന്നെയല്ലേ

Tuesday, 12 February 2008

ചോദിക്കാതെ...

ചോദിച്ചിരുന്നു നീയന്നൊക്കെ എന്നിലെ
ചേതന നേദിച്ച സ്വപ്നത്തെപ്പറ്റിയും
ചോദിച്ചിരുന്നുഷസന്ധ്യയെപ്പറ്റിയും
ചാറിവീഴും മഴക്കാലത്തെപ്പറ്റിയും
നീറിപ്പിടയും നഗരയാനത്തിലെ
നീളും നരകത്തിളപ്പിനെ പറ്റിയും
കത്തും ദിനങ്ങള്‍ക്കു കൂട്ടുണ്ടു ഞാനെന്ന്
കാതോരമോതുവാനുഷ്ണത്തെപറ്റിയും
കുപ്പിവളപ്പാട്ടൊഴുക്കാന്‍ തെരുവിലെ
കാളും നിലവിളിയൊച്ചയെപ്പറ്റിയും
'പൊള്ളാതെ കാക്കുക നിന്നെ സ്വയം, കാലം
പുല്‍കിയെടുക്കും ദിനം വരേക്കെങ്കിലും'
പുഞ്ചിരി ചൊല്ലിയതെത്ര നിലാവല
പൊങ്കലായുള്ളം തളിര്‍ത്ത വഴികളില്‍

ചോദ്യങ്ങളെല്ലാം പൊലിഞ്ഞിട്ടുമെന്നിലെ
ചാവടിത്തിണ്ണയിലിന്നുമാ പുഞ്ചിരി
പൊന്നിതള്‍ പാറി പറയുന്നിടയ്ക്കിടെ
'വീഴുവാനല്ലേ വിരിഞ്ഞതീ പൂവുകള്‍'