Thursday, 21 June 2007

എല്ലാവരും മഴയെക്കുറിച്ചു പറയുമ്പോള്‍ നീ എന്താണൊന്നും മിണ്ടാത്തത്‌

"എല്ലാവരും മഴയെക്കുറിച്ചു പറയുമ്പോള്‍
നീ എന്താണൊന്നും മിണ്ടാത്തത്‌"

മഴയെ ഭയമാണു...
പണ്ടുതൊട്ടേ..

ഓലത്തുളയിലൂടെ പണ്ട്‌
കഞ്ഞിയിലേക്കു ചെള്ളു പൊഴിച്ചിട്ടത്‌ മഴയായിരുന്നു
അമ്മിക്കല്ലില്‍ കണ്ണീരുപ്പു വച്ചരയ്ക്കുമ്പോള്‍
അമ്മയുടെ തലയില്‍ മേല്‍ക്കൂര തള്ളിയിട്ടതും മഴയായിരുന്നു
അമ്മവണ്റ്റെ പുലഭ്യത്തെ അയല്‍ വക്കക്കാരെ
കേള്‍പ്പിക്കാതിരിക്കാന്‍ മഴവന്നിരുന്നില്ല
പാമ്പുകടിച്ച അനിയണ്റ്റെ നിലവിളി
കേള്‍പ്പിക്കാതിരിക്കാന്‍
മഴ അലറിവന്നിരുന്നു
ഒരു കള്ളണ്റ്റെ കത്തിമുനയില്‍
നിന്നോടിരക്ഷപെടുമ്പോള്‍
അച്ഛണ്റ്റെ കൈയില്‍നിന്നു
എണ്റ്റെ നെയ്യപ്പം തട്ടിയെടുത്തതും മഴയായിരുന്നു
മുത്തച്ഛണ്റ്റെ ചിതയെക്കെടുത്തിയതും മഴ

ഒരു മഴയത്താണു
ചെളിക്കുണ്ടിലെ ജന്‍മം പകുക്കാന്‍ വയ്യെന്നു പറഞ്ഞു
പെണ്ണു പടിയിറങ്ങിയതും..
എനിക്കു മഴ വേണ്ട.
തലവെന്തു പൊളിയുന്ന
കടുംവേനലിണ്റ്റെ മരണലഹരി മതി.....

Monday, 11 June 2007

രണ്ടുപേര്‍ക്കൊന്നിച്ചു വാഴുവാന്‍ വയ്യാതെ വെന്തുപോകുന്നു ഈ കാലവുമെന്‍ സഖീ

രണ്ടുപേര്‍ക്കൊന്നിച്ചു വാഴുവാന്‍ വയ്യാതെ
വെന്തുപോകുന്നു ഈ കാലവുമെന്‍ സഖീ
ഓര്‍മ്മയുണ്ടോ കരള്‍ത്തീരത്തു നാമിരു-
ന്നോരോന്നു ചൊല്ലിച്ചിരിച്ച നിലാരാത്രി
പൊട്ടിച്ചിരിക്കിലുക്കത്തില്‍ ഇടച്ചേര്‍ന്നു
കുപ്പിവളപ്പാട്ടൊഴുകിയ യാമിനി

"കാത്തുവക്കീ മടിത്തട്ടെനിക്കായന്ത്യ
യാത്രക്കുവേണ്ടി" അന്യോന്യം പറഞ്ഞതും
"കൊണ്ടുപോകെന്നെ മഴശമിക്കാ ചിറാ-
പുഞ്ചിയിലെക്ക്‌, അതിശൈത്യം തപം ചെയ്യും
കേദാരമണ്ണിലേക്ക്‌, ആയിരം ഗോപികള്‍
പാദം തണുപ്പിച്ച കാളിന്ദിയോരത്തേ-
ക്കര്‍ക്കാംശു ചോപ്പുകലര്‍ത്തിരസിക്കുന്ന
കന്യാകുമാരിക്കടല്‍ത്തിരത്തുമ്പിലേ-
ക്കാപ്പിള്‍ മുഖികള്‍ക്കഴകിണ്റ്റെ കിന്നരി-
ക്കാപ്പുകൊടുക്കുന്ന കശ്മീരഭൂവിലേ-
ക്കായിരം ദീപങ്ങള്‍ മന്ത്രം കുഴയ്ക്കും
ഹരിദ്വാര മണ്ണിലെ ഗംഗതന്‍ നെഞ്ചിലേ-
ക്കങ്ങു സബര്‍മതിയാശ്രമ മുറ്റത്തെ
വിങ്ങുമൊരു വൃദ്ധ ഹൃത്തിന്‍ കയത്തിലേക്ക്‌....
"ഇപ്പഴല്ലെല്ലാ തിരക്കുമണഞ്ഞിട്ടു
ഒപ്പം വരാന്‍ കൊതിയേറെക്കൊരുപ്പു ഞാന്‍.............

" മൌനങ്ങളില്‍ വിരഹത്തെ നനച്ചു ഞാന്‍
മന്ദമഴിക്കുന്നു നിന്നാര്‍ദ്ര നെഞ്ചകം
ഏറെയിടറിപ്പതിഞ്ഞെങ്കിലും നമ്മള്‍
കോറിയ ചിത്രങ്ങളെത്ര സുഭദ്രമെന്
‍നെഞ്ചിലെ കണ്ണുനീര്‍ ചെപ്പിലിന്നും പ്രിയേ...

Tuesday, 5 June 2007

നീ ഉറങ്ങിയിരുന്നു

നിനക്കറപ്പുണ്ടാക്കുന്ന
എനിക്കു പ്രിയപ്പെട്ടവയൊക്കെ
നിശ്ശബ്ദം എടുത്ത്‌
ലാളിച്ച്‌
പതുക്കെ തിരിച്ചടച്ച്‌
നിണ്റ്റെ അടുത്തു വന്നപ്പൊഴേക്കും
നീ ഉറങ്ങിയിരുന്നു
"സ്നേഹം കൊതിച്ച ഒരു ദിനം കൂടി പൊഴിഞ്ഞു"
എന്നു ഡയറിയില്‍ എഴുതി
കമല ദാസിണ്റ്റെ പുസ്തകം
കൈകളില്‍ കൊരുത്ത്‌...