Monday, 30 April 2007

മെയ്‌ ദിനത്തെ ഓര്‍ക്കുമ്പോള്‍

ഇക്കിളിദിനത്തിനു
പ്റണയദിനത്തിനു
അമ്മദിനത്തിനു
പെണ്‍ദിനത്തിനു
ഒക്കെ ഇവിടെ ആഘോഷം ഉണ്ട്‌
മണ്ണില്‍ നിന്നു
സ്വര്‍ഗം ഉണ്ടാക്കി കൊടുക്കുന്ന തൊഴിലാളി
നിന്റെ ദിവസത്തിനു ആരും കാറ്‍ഡ്‌ ഉണ്ടാക്കില്ല..
ഉണ്ടാക്കിയാല്‍ത്തന്നെ ആരും അത്‌ വാങ്ങി നിനക്ക്‌ അയക്കില്ല
നിന്റെ വിയര്‍പ്പുമണിയ്ക്കു മുകളിലെ
പഞ്ചനക്ഷത്ര ബംഗ്ളാവില്‍
സുഖങ്ങള്‍ ഒഴുകുമ്പോള്‍,
നിന്നെ ആരും ഓര്‍ക്കില്ല
ബീഡി പുകച്ച്‌
ചുമച്ച്‌
ക്ഷയിച്ച്‌
മെലിഞ്ഞ പെണ്ണിന്റെ വിയര്‍പ്പൊപ്പി
കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത്‌ നീ.....
ഇന്നും...

നീ പണിക്കുപോകാതെ ഹാരമിട്ട
വിപ്ളവവും നിന്നെത്തഴഞ്ഞല്ലോ...
എനിക്കറിയാം...
എന്റെ ഓരോ ചിരിയുടെയും
ഒോരോ ഉരുളയുടെയും
ഉടമ നീയാണു..
നിന്റെ വിയര്‍പ്പില്
‍ഞാനൊന്നു കുതിര്‍ന്നോട്ടെ...
നിന്റെ ബീഡിപ്പുകനിശ്വാസത്തില്
‍ഞാന്‍ എന്നെ ഒന്നു അറിഞ്ഞോട്ടെ..

വണ്ടിപാലക്കാട്ടു നില്‍ക്കുന്നു നീ നിന്നെ വീണ്ടുമറിയുന്നിറങ്ങുന്നു

വണ്ടി പാലക്കാട്ടടുക്കുന്നു നിന്‍ നീല
വണ്ടിമ തെല്ലു തിളങ്ങുന്നു
കൊച്ചുതണുപ്പിന്‍ പുതപ്പുമായ്‌ നിന്നടു-
ത്തെത്തിക്കുണുങ്ങും പുലര്‍വെട്ടം
ഒട്ടുതിരിച്ചറിഞ്ഞല്ലെങ്കിലെങ്ങനീ
നെറ്റിയില്‍ തൊട്ടു മഴത്തുള്ളി
കുമ്പിളില്‍ മുല്ലപ്പൂ ഗന്ധവുമായി മുന്നില്‍
കുമ്പിട്ടു നില്‍പ്പൂ കുളിര്‍ക്കാറ്റ്‌
മാടിയൊതുക്കിയ പാറും മുടിയറ്റ-
ത്തോടിനടപ്പൂയിളം വെയിലും
എന്നെമറന്നുവോയെന്നോതിയെത്തുന്നു
കുന്നിന്‍ മുകളിലെ പൂമാനം
ചോരിലെയക്ഷരക്കൂട്ടു നിന്‍ ബാല്യത്തെ
വാരിയെടുത്തു പുണരുന്നു
പൂവണിയിട്ട വരമ്പുകള്‍ കൌമാര
ദാവണിനാളു മടക്കുന്നു
ഒത്തിരി നാള്‍കള്‍ക്കുമിപ്പുറം നീ നിറ-
ചിത്തം ചിരിയാല്‍ തുറക്കുന്നു.
വാടിയെന്നോര്‍ത്തനിന്‍ പ്രാണണ്റ്റെ വാടിയില്‍
ആടിക്കുളിര്‍ വന്നുലയുന്നു
വണ്ടിപാലക്കാട്ടു നില്‍ക്കുന്നു നീ നിന്നെ
വീണ്ടുമറിയുന്നിറങ്ങുന്നു

Friday, 27 April 2007

എത്ര നേരംവേണമൊന്നുരുങ്ങാന്‍ നിനക്കിച്ചെറുയാത്രയ്ക്കിറങ്ങുവാനും

എത്ര നേരംവേണമൊന്നുരുങ്ങാന്‍ നിന-
ക്കിച്ചെറുയാത്രയ്ക്കിറങ്ങുവാനും
വാലിട്ടു കണ്ണൊന്നെഴുതിയും മായിച്ചും
ചേലൊത്ത പൊട്ടു തിരഞ്ഞെടുത്തും
ഒട്ടുമിണങ്ങില്ലെനിക്കീ നിറമെന്നു
പത്തുരു ചേലയഴിച്ചുടുത്തും
ചെറ്റു തിരിഞ്ഞും ചെരിഞ്ഞും പ്രതിബിംബ-
മൊത്തുചിരിച്ചു മിഴിയടച്ചും
പത്രക്കടലാസില്‍ മിന്നുന്ന പെണ്‍കൊടി-
ക്കൊത്തതരത്തില്‍ വളയണിഞ്ഞും
ഇഷ്ടംതിരയാതെ പൊട്ടിവീഴും മുടി-
ക്കെട്ടിഴ കൈയാലെടുത്തെറിഞ്ഞും
ഒത്തുവോ ഒക്കെയുമെന്നു തിരക്കിയെന്‍
ചിത്തത്തിന്നൊപ്‌പു തിരഞ്ഞു നിന്നും ...

വേഗംതിരിച്ചെത്തി വീണ്ടും അടുക്കള
ഭാഗത്തു നീ കുടികൊള്ളുമെന്നും
കണ്ണുനീരുപ്പിട്ട നൂറുകറികളില്‍
മുങ്ങിനിന്‍ നാവുതിളയ്ക്കുമെന്നും
അമ്മതന്നോര്‍മ്മകള്‍ കണ്ണിമാങ്ങസ്മൃതി
അമ്മിക്കല്ലൊന്നിലരയ്ക്കുമെന്നും
ചത്തോരിരുട്ടിണ്റ്റെ ചാരത്തിരുന്നു കൈ
കൊത്തംകല്ലാടിത്തളരുമെന്നും
സ്വപ്നങ്ങളില്ലാ സുഖനിദ്രമാത്രം നീ
സ്വപ്നമായ്‌ നെഞ്ചോടുചേര്‍ക്കുമെന്നും
ഒക്കെയറിഞ്ഞിട്ടുമെന്തിനോ നീ മുഖം
വെക്കം ഒരുവട്ടം കൂടി മിനുക്കുന്നു....

(സമര്‍പ്പണം ഭാരതത്തിലെ വീട്ടമ്മ‍ക്ക്‌ )

Thursday, 26 April 2007

കാത്തിരിക്കുന്നു നീ ആരെയോ ... ആരെന്നു തീര്‍ത്തുമറിയാതെ

കാത്തിരിക്കുന്നു നീ പിന്നെയും മുന്നിലായ്‌
കത്തും തിരിയുടെ കൊച്ചു വെട്ടത്തിലും
കാതോരമെത്തും കുളിര്‍നാദ വീചിയില്‍
കാലം തളിര്‍പ്പിച്ച രാഗസുഖത്തിലും
കാത്തിരിക്കുന്നു നീ പിന്നെയും ഒത്തിരി
കാതം കടന്നെത്തുമാരോ ഒരിക്കലെ-
ന്നൊര്‍ത്തും വിമൂക മനസിണ്റ്റെ തന്ത്രിയില്
‍കണ്ണുനീര്‍ കൈവിരല്‍ കൊണ്ടു നനച്ചിതാ..

കൈമുറിഞ്ഞാല്‍ "എനിക്കാരുണ്ടു വേറെന്നു"
കണ്ണോടുചേര്‍ന്നു പറഞ്ഞാലും തെല്ലൊ-
ന്നുണങ്ങിത്തുടങ്ങുന്ന മുമ്പേ തിരയു-
ന്നിണങ്ങിക്കലരുന്ന മറ്റോരു ഹൃത്തടം...
മുന്നിലെ നാളമുടഞ്ഞാലടിമുടി
വിങ്ങിക്കരയുമെന്നോരിലും, പിന്നെയും
മങ്ങാത്ത കണ്ണിലെ സ്വപ്നം പൊതിഞ്ഞു നീ
മൌനതീര്‍ത്ഥം വച്ചു കാത്തിരുക്കുന്നൊരു
നാളില്‍ വരും വരാതെങ്ങും മറയില്ലെ-
ന്നൊര്‍ത്തും കിതച്ചും, മനമുടച്ചും വൃഥാ....
കാത്തിരിക്കുന്നു നീ ആരെയോ ... ആരെന്നു
തീര്‍ത്തുമറിയാതെ തന്നെ നീ പിന്നെയും...

Wednesday, 25 April 2007

വിവാഹിതര്‍ക്കൊരു പ്രണയകവിത "ടാജ്‌ മഹലിന്റെ മുന്നില്‍"

നില്‍ക്കുന്നു നാമീ മഹല്‍ മുന്നില്‍ സൌവര്‍ണ്ണ
രശ്മികള്‍ തൊട്ടു തഴുകും തൃസ്സന്ധ്യയില്‍
ഉത്തരേന്ത്യന്‍ കാറ്റു ചിക്കുന്ന പട്ടിന്റെ
ഉത്തരീയം തെല്ലൊതുക്കി നീയെന്‍ നെഞ്ചി-
ന്നിത്തിരിച്ചൂടു കവര്‍ന്നെടുത്താകാശ-
മൊത്ത മനസ്സുമായ്‌ തോഴീ...

"ആരോ പണിഞ്ഞതാണീ മഹല്‍ തന്‍ പ്രാണ
നാരായപെണ്ണിന്‍ സ്മൃതിയമുനാനദീ
തീരത്തനുരാഗ വെണ്‍കല്ലിനാല്‍...
കാലം നമിക്കുന്നു വെണ്ണിലാവെത്തിയാ
കോലായില്‍ ചന്ദനമെന്നും മെഴുകുന്നു"

"എത്ര സ്നേഹിച്ചിരിക്കാമവള്‍ ഈ ശിലാ
ചിത്രകാവ്യത്തിനു തുല്യമായി മന്നനെ"
ചിത്രശലഭം പറക്കും മിഴിയട-
ച്ചത്രമേലാര്‍ദ്രം മൊഴിയുന്നു നീ സഖീ....

"അങ്കപ്പുറപ്പാടിന്‍ മുന്നവള്‍ മന്നനെ
പുല്‍കിപ്പുണര്‍ന്നതന്തരാത്മാവിലെ കറ
വീഴാത്ത രാഗം കുതിര്‍ന്ന പൂവര്‍പ്പിച്ചു
ചുംബനച്ചട്ട കൊടുത്തിരിക്കാം
അമ്പും ഖഗങ്ങളും കീറിമുറിക്കാത്ത
നെഞ്ചുമായ്‌ അന്തിക്കണഞ്ഞിരിക്കാം

എന്നും പതിവു രണത്തിനായ്‌ ജീവിത-
ത്തിന്‍ മരഭൂവിലിറങ്ങാനൊരുങ്ങവെ
ചാരത്തുവന്നനുരാഗസിന്ദൂരമെന്
‍മാറത്തു നീയണിയും പോലവേ.... "

നീ ചിരിക്കുന്നു പതിവിലും ധന്യയായ്‌
നീഹാര സന്ധ്യയെ സാക്ഷിയാക്കി എന്റെ
ഉള്ളിലുയരും മഹല്‍ കണ്ടു ഷാജഹാന്
‍തെല്ലും മുഖം കുനിക്കുന്നു.....

"എത്ര തരളമീ സ്നേഹം" തൃസ്സന്ധ്യയും
ഇറ്റു മിഴി നനയ്ക്കുന്നു....

Tuesday, 24 April 2007

ചാറ്റ്‌ റൂം പ്രണയവും ചാറ്റല്‍മഴ സന്ധ്യയും....

ചാറ്റ്‌ റൂമിലെ ആറാം ദിവസമാണു
അവള്‍ അവനോട്‌ ആ സത്യം തുറന്നു പറഞ്ഞതു
"ഞാന്‍ ഇത്ര നാള്‍ തേടിയത്‌ നിന്നെപ്പോലൊരാളെ ആണു.. "
ഒട്ടും അത്ഭുതം തോന്നാതെ
അവനും പറഞ്ഞു
"ഞാനും"

"കൈ പിടിച്ചവന്‍ കൈയൊഴിഞ്ഞപ്പോള്‍
ഒടുങ്ങാതിരുന്നതു നീയുമായുള്ള മുജ്ജന്‍മബന്ധം കൊണ്ടാവാം... "

അവനും പറഞ്ഞു
"ഹൃദയം പകുക്കേണ്ടവള്‍ പടിയിറങ്ങിയപ്പോള്‍
നിന്റെ വിളി ഞാന്‍ കേട്ടിരിക്കാം.... "

"ഈ ഡേറ്റിംഗ്‌ സൈറ്റിന്റെ ഇലക്ട്രോണിക്‌ കാരുണ്യം
ഇത്ര വൈകിയതെന്തേ..... "

അവര്‍ രണ്ടും സമ്മതിച്ചു.. മുജ്ജന്‍മ ബന്ധം

ചാറ്റ്‌ റൂമില്‍ ഞാന്‍ ഇതുവരെ ആരോടും പത്തുമണിക്കൂറ്‍ നീണ്ടു സംസാരിച്ചിട്ടില്ല...

ആദ്യമായി കണ്ടുമുട്ടാന്‍ പിന്നെയവറ്‍ തീരുമാനിച്ചു..

അവന്‍ അവള്‍ക്കിഷ്ടപ്പെട്ട
ചാറ്റല്‍മഴ ദിവസം തിരഞ്ഞെടുത്തു
അവള്‍ അവനിഷ്ടപ്പെട്ട സായന്തനവും...

ചാറ്റല്‍ മഴയുള്ള സായന്തനത്തില്‍ അവന്‍ കാത്തുനിന്നു..

അവള്‍
വന്നു
കണ്ടപ്പോള്‍
ഞെട്ടലിണ്റ്റെ
ഞെട്ടടര്‍ന്നപ്പോള്‍
അവള്‍ പറഞ്ഞു
"നിങ്ങള്‍ക്ക്‌ സായന്തനം ഇഷ്ടമാണെന്നു പിരിയുന്നതിനു മുമ്പ്‌ ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ.. "
അവന്‍ പറഞ്ഞു
"നിനക്കു ചാറ്റല്‍മഴ ഇഷ്ടമാണെന്നു ഞാനും അറിഞ്ഞിരുന്നില്ലല്ലോ"

Saturday, 21 April 2007

ഇരുട്ട്‌ കൊതുകുതിരിപ്പുകച്ചുരുളുകള്‍ വിഴുങ്ങിയപ്പോള്‍ ആണു

ഇരുട്ട്‌ കൊതുകുതിരിപ്പുകച്ചുരുളുകള്‍
വിഴുങ്ങിയപ്പോള്‍ ആണു
നിന്റെ കണ്ണുകള്‍ രൌദ്രമായത്‌
"അറിയാനും ആഴമളക്കാനും ആവില്ല നിനക്ക്‌
പൊട്ടിയ തോളെല്ലില്‍ ചായുന്ന പെണ്ണിന്റെ
ചിതലിച്ച മനസ്സറിയില്ല നിനക്ക്‌
നിനക്കു പനിച്ചൂടുവന്നാല്‍ നുറുങ്ങുന്ന
എന്റെ കരള്‍ താങ്ങാന്‍
അറിയില്ല നിനക്ക്‌ "

മുട്ടില്‍ മുഖം ചേര്‍ത്ത്‌ പിടഞ്ഞിരുന്ന
എന്നെ തട്ടിയിട്ടു
ഭദ്രയായി.....
കണ്ണകിയായി..
മുടിയഴിച്ച ദ്രൌപതിയായി...

ഉറക്കം ചങ്ങലയ്ക്കിട്ടപ്പോള്‍
ഒടുവില്‍
ഒരു കുഞ്ഞായി
സ്വപ്നത്തില്‍ പുലമ്പി
അറിയാന്‍ ശ്രമിക്കാമോ
സര്‍വവും ഉപേക്ഷിക്കാമോ..
എനിക്കായി.

വിയര്‍പ്പാറിയില്ല എന്റെ

Thursday, 19 April 2007

അച്ഛന്റെ കത്തിലെ അക്ഷരങ്ങള്‍ക്കു

അച്ഛന്റെ കത്തിലെ അക്ഷരങ്ങള്‍ക്കു
അംഗഭംഗം ഭവിച്ചെന്നും
പഴയപോലെ അവ ഹൃദയത്തെ
മാടിവിളിക്കുന്നില്ലെന്നും
അച്ഛനോടു തന്നെ പറഞ്ഞു.

അച്ഛനു പറഞ്ഞാല്‍ മനസിലാവില്ല
നഗരത്തിരക്ക്‌
ടാര്‍ജറ്റ്‌
യന്ത്രഹുങ്കാരം
പിടിച്ചുപറിക്കാര്‍ക്കിടയിലൂടെയുള്ള പ്രയാണം
ആശങ്ക
മക്കളുടെ ടൈംടേബിള്‍

അച്ഛന്‍ പറഞ്ഞു
മൂന്നക്ക മാസപ്പടിയില്‍
മുന്നൂറു നാഴിക നടത്തം
മറയില്ലാ കക്കൂസ്‌
ഒലിയ്ക്കുന്ന ഓലപ്പുരമേല്‍ നിന്നു
കഞ്ഞിയിലേക്കു പൊഴിഞ്ഞു വീഴുന്ന ചെള്ള്
പശുവിനെ കുളിപ്പിച്ചും
കുത്തിവപ്പിച്ചും തീര്‍ത്ത അവധിദിനങ്ങള്‍
പറ എന്റെ പഴയദിനങ്ങള്‍ക്കു പകരം വക്കുവാന്
‍നിന്റെഎത്ര ദിനങ്ങള്‍ വേണം..

ചിരിക്കാമോ ഒരുതവണപഴയ
എന്നെപ്പോലെ..
ഒരുമിച്ച്‌...

Monday, 16 April 2007

നാട്ടുവിശേഷം.. (വിഷു പടിയിറങ്ങിയപ്പോള്‍ തോന്നിയത്‌)

പാതിവിരിഞ്ഞനിന്‍ കണ്‍കളില്‍ പൂവിടും
പൂനിലാവെന്നോടു ചോദിച്ചു
ചൊല്‍ക നീ നാട്ടുവിശേഷം.. നിന്റെ
പൊന്‍മല നാടിന്‍ വിശേഷം...

കത്തിയെരിയുമീ തീ നഗരത്തിന്റെ
കത്തിമുനമ്പില്‍ വിയര്‍ക്കവെ.. നീ എന്റെ
ഹൃത്തിലെ നാട്ടുവിശേഷത്തുരുത്തിന്റെ
മെത്തയില്‍ ചാഞ്ഞുറങ്ങുന്നൂ.. നൂറു
മുത്തമായ്‌ ഞാന്‍ പുലമ്പുന്നൂ... എന്റെ
പൊന്‍മലനാടിന്‍ വിശേഷം...

ഓണനിലാവിന്റെ പൂവാടവാങ്ങുവാന്‍
നാണം കൊടുക്കുന്ന പൂക്കൈതയും കുഞ്ഞു
വീണയിലീണം പൊഴിച്ചു കുണുങ്ങുന്ന
പാണനാം പൂങ്കുയിലാളും

പൊട്ടിച്ചിരിക്കുന്ന തോട്ടുവരമ്പിലെ
തൊട്ടാവാടിക്കു കമ്മല്‍ കൊടുക്കുവാന്‍
പൊന്‍ വെയിലോടിയണയുന്നതും ഇളം
തെന്നല്‍ചിരിച്ചതും ചൊല്ലി...

മേടക്കിടാത്തിക്കു പൊന്‍പണ്ടമേകുവാന്‍
ഓടിയെത്തും കണിക്കൊന്നയോടിത്തിരി
പൊന്നെനിക്കും കൂടിയെന്നോതി യെന്‍ വിഷു
പൊന്‍പുലര്‍വേളകള്‍ കൊഞ്ചിച്ചിരിച്ചതും...

കാവിലെ കല്‍വിളക്കൊന്നിലെ നെയ്ത്തിരി
തൂവും നുറുങ്ങുവെളിച്ചമണയ്ക്കുവാന്‍
പിച്ചവച്ചെത്തുമിളംകാറ്റുതന്‍ കവിള്‍
പിച്ചകവല്ലിയാള്‍ പിച്ചിച്ചിരിച്ചതും

തെങ്ങോല ചാഞ്ഞൊരു തൊങ്ങലും തീര്‍ത്തെന്റെ
വിങ്ങലിന്നുഷ്ണം തുടച്ചുകളഞ്ഞതും
കായല്‍ത്തിരയ്ക്കൊപ്പമാടിയുലയുന്ന
പായ് വള്ളമായ്‌ മനം തെന്നിനീങ്ങുന്നതും

പാടവരമ്പിലെ സന്ധ്യയിരുട്ടിന്റെ
പാവടമാറിച്ചമഞ്ഞു വരുന്നതും
അല്ലിമലരൊന്നിറുത്തു നിലാവൊരു
മല്ലികമാലയവള്‍ക്കു കൊടുത്തതും

വൃശ്ചികപ്പൊന്നുഷസെത്തി തണുപ്പിന്റെ
കൊച്ചുപുതപ്പെന്റെ മുറ്റത്തു നീര്‍ത്ത്‌തും
പത്തുമണിവെയില്‍ വന്നതെടുത്തുകൊ-
ണ്ടൊച്ചയുണ്ടാക്കാതെയോടിയൊളിച്ചതും

നിദ്ര നിന്നെ വിളിച്ചെന്നോര്‍ത്തു ഞാനൊട്ടു
നിര്‍ത്തിയെന്‍ നാട്ടു വിശേഷപ്പെരുമകള്‍..
മെല്ലത്തിരിഞ്ഞൊന്നു നോക്കവെ കണ്ടു നീര്‍-
ത്തുള്ളികള്‍ തുള്ളും മിഴിത്തീരവും ദാഹ-
മുള്ളിള്‍ തുളുമ്പുന്ന സ്വപ്നാക്ഷരങ്ങളും

"നിര്‍ത്താതെ ചൊല്ലുക തോഴാ.. വയല്‍പ്പച്ച
നീര്‍ത്തോരു നാട്ടുവിശേഷം.. ഈ ഉഷ്ണ
തീരത്തുരുകിത്തളര്‍ന്നു തകരവെ
നീരണിയട്ടെയെന്‍ ജന്‍മം... ഇറ്റു
നീരണിയട്ടെയെന്‍ ജന്‍മം.

Friday, 13 April 2007

ഭാഗ്യമായി ഞാന്‍ പണ്ടു പിറന്നത്‌

ഭാഗ്യമായി
ഞാന്‍ പണ്ടു പിറന്നത്‌
ജെറ്റിക്സും, ഹംഗാമയും,
കാര്‍ട്ടൂണ്‍ നെറ്റ്‌ വര്‍ക്കും കാണുന്നതിനിടയില്‍
മുത്തശ്ശിയുടെ ശബ്ദം അരോചകമായി
തോന്നിയില്ലല്ലോ
മണ്ണപ്പം ചുടുമ്പോള്‍ അമ്മ
കൊക്കൊപ്പുഴുവിനേയും
നാടവിരയേയും പറ്റിപ്പറഞ്ഞു വിലക്കിയില്ലല്ലോ
തലയില്‍ കയറാത്ത വിദേശവാക്കുകള്‍
പ്രാകിപ്പറയുമ്പോള്‍
പാല്‍ തട്ടിക്കളഞ്ഞില്ലല്ലോ
ജാം കൊണ്ട്‌ ബ്രെഡില്‍
വികൃതചിത്രങ്ങള്‍ കോറി
പല്ലുകറുമിയില്ലല്ലോ
മഴത്തുള്ളിക്കുള്ളില്‍ കയറുമ്പോള്‍
ജലദോഷവും സിലബസും
എന്നെ കൈപിടിച്ചു വലിച്ചില്ലല്ലോ

ഓലപ്പുരയിലെ ഓട്ടയിലൂടെ
സൂര്യന്‍ നീട്ടിയ
വട്ടവെട്ട നാണയക്കൈനീട്ടത്തില്‍
ആയിരം മറുലോകങ്ങള്‍ ഞാന്‍ കണ്ടുവല്ലോ
ഭാഗ്യമായി പണ്ടു പിറന്നത്‌
അമ്മയെ വൃദ്ധാലയത്തില്‍ അയക്കാന്‍
എനിക്കു മനസു വരുന്നില്ലല്ലോ